Pages

Tuesday 27 December 2011

നഷ്ടപെട്ട നീലാംബരി



ഒരു പക്ഷേ ഈ പേര് നിങ്ങള്‍ ഓര്‍ക്കുന്നത് നമ്മുടെ എല്ലാം പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുമായി കോര്‍ത്തിണക്കിയാവണം ... എന്നാല്‍ എനിക്ക് ഇത് എന്റെ കലാലയ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അധ്യായമായി മാത്രമേ കരുതാന്‍ ആവൂ .. നീലാംബരി , അവളെ നമുക്ക് അങ്ങനെ വിളിക്കാം , എന്റെ ഹോസ്റ്റലില്‍ പുതിയതായി ചേര്‍ന്ന കുട്ടി.. കായംകുളം എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും പ്രൊഫഷണല്‍ കോളേജിന്റെ ബഹളങ്ങളിലേക്ക് കടന്നു വന്ന ഇരു നിറത്തില്‍ ചുരുണ്ട മുടിയുള്ള നീണ്ടു വിടര്‍ന്ന കണ്ണുകള്‍ ഉള്ള ഒരു പാവം കുട്ടി ... കോളേജില്‍ ആരോ ഒരിക്കല്‍ പറഞ്ഞു കേട്ടിരുന്നു ആ കുട്ടി നന്നായി പാട്ട് പാടും എന്ന്...
 
ഇങ്ങനെ ഓരോന്നും വിചാരിച്ചു അങ്ങനെ ഇരിക്കുമ്പോഴാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ എന്റെ മുറിയിലേക്ക് വന്നത് .. "ഈ റൂമില്‍ ഒരാള്‍ മാത്രമല്ലേ ഉള്ളു ?? ഇന്ന് മുതല്‍ നീലാംബരിയും ഈ റൂമിലാണ് താമസം.. " റൂമില്‍ ഒറ്റയ്കായിരുന്ന എനിക്ക് അത് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി ... കുറച്ചു കഴിഞ്ഞപ്പോള്‍ ലഗേജൊക്കെ എടുത്തുകൊണ്ടു നീലാംബരി മുറിയിലേക്ക് വന്നു ... ഞാനും കൂടെ എല്ലാം എടുത്തു വെക്കാന്‍ ഒക്കെ സഹായിച്ചു.. പക്ഷേ വന്നിട്ട് ഇത്ര നേരമായിട്ടും ആ കുട്ടി എന്താ എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്തതെന്ന് എനിക്ക് തോന്നി തുടങ്ങി.. ഞാന്‍ അങ്ങോട്ട്‌ ചോദിച്ചാല്‍ മാത്രം ഒറ്റവാക്കില്‍ ഒരു മറുപടി , അത്ര മാത്രം .. "എന്താണാവോ ?? " എന്നും മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുത്തു .. പിറ്റേന്ന് കോളേജില്‍ ചെന്നപ്പോള്‍ എന്റെ കൂട്ടുകാരി എന്നോട് ചോദിച്ചു , നീലാംബരി എന്റെ കൂടെയാണോ താമസം എന്ന് ??

"അതെ " എന്ന എന്റെ ഉത്തരത്തിനു മറുപടിയായി അവള്‍ എന്നെ കാന്റീന്‍ലേക്ക് കൂട്ടികൊണ്ട് പോവുകയാണുണ്ടായത് ... "നിനക്കറിയാമോ ?? ആ കുട്ടിക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെടാ .. ആദ്യം ഞങളുടെ ഹോസ്റ്റലില്‍ ആയിരുന്നു ... എന്തൊക്കെയോ ഇഷ്യയുസ് ഒക്കെ ഉണ്ടാക്കിയത് കൊണ്ട് അവിടെനിന്നു പറഞ്ഞ വിട്ടതാണ് ".. എന്റെ സുഹൃത്തിന്റെ വാക്കുകള്‍ എനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല .. സൂക്ഷിക്കണം എന്ന് കൂടി പറഞ്ഞു അവള്‍ ക്ലാസ്സിലേക്ക് മടങ്ങി..അന്നെനിക്ക് ക്ലാസ്സില്‍ ഒട്ടും ശ്രദ്ധിക്കാന്‍ പറ്റിയില്ല .. വൈകിട്ട് ഹോസ്റ്റലില്‍ തിരിച്ചെത്തിയപ്പോള്‍ നീലാംബരി റൂമില്‍ ഉണ്ട് . "ചേച്ചി , ഇന്നലെ ഞാന്‍ അങ്ങനെ ബിഹേവ് ചെയ്തപ്പോള്‍ വിഷമമായി അല്ലേ??" മുഖവുരയോന്നും കൂടാതെ ഒരു ചോദ്യം.. ഞാന്‍ വെറുതെ ഒന്ന് പുഞ്ചിരിച്ചു .. " ചേച്ചി ഫൈനല്‍ ഇയര്‍ ആയതു കൊണ്ടാണ് ഞാന്‍ അങ്ങോട്ട്‌ വന്നു മിണ്ടാഞ്ഞത് , ഒന്നും തോന്നല്ലേ.." വീണ്ടും അവള്‍ എന്നോട് പറഞ്ഞു .. 

ഇത്തവണ എനിക്കും മിണ്ടാതെയിരിക്കാന്‍ തോന്നിയില്ല.. "അത് കുഴപ്പമില്ലടാ , നീ ചായ കഴിച്ചോ ??? ഇല്ലെങ്കില്‍ വാ നമുക്കൊന്നിച്ച്‌ മെസ്സില്‍ പോകാം " എന്ന് ഞാന്‍ മറുപടി കൊടുത്തു. അങ്ങനെ ഞങള്‍ തമ്മില്‍ ഒരു ചെറിയ സൗഹൃദത്തിനു തുടക്കമായി .. പാട്ടും കളിചിരികളും ഒക്കെയായി ഞങ്ങളുടെ ഓരോ ദിവസവും കടന്നു പോയി .. എന്നും അതിരാവിലെ എഴുന്നേറ്റു കുളിച്ചു, ഒരു 8 മണിയൊക്കെ ആകുമ്പോഴേക്കും നീലാംബരി  കോളേജില്ലേക്ക്  തിരിക്കും .. എനിക്കതില്‍ പ്രതേകിച്ചു ഒന്നും തോന്നിയില്ല .. പക്ഷേ ഞാന്‍ ഒരു 9 ഒക്കെ ആകുമ്പോള്‍ കോളേജില്‍ വരുന്ന സമയത്ത് അവള്‍ "ലാബ്‌ റെക്കോര്‍ഡ്‌ എടുക്കാന്‍ മറന്നു ചേച്ചി " അല്ലെങ്കില്‍ " തീരെ വയ്യ ചേച്ചി " എന്നൊക്കെ പറഞ്ഞു മടങ്ങി വരുന്നത് ഒരു പതിവായി ...
 
ഒരു വൈകുന്നേരം ഞാന്‍ ഹോസ്റ്റലില്‍ എത്തുമ്പോള്‍ നീലാംബരി വന്നിട്ടില്ല.. 6 മണി കഴിഞ്ഞിട്ടും കാണാഞ്ഞപ്പോള്‍ ഞാന്‍ മുകളില്‍ ഉള്ള മറ്റു റൂമുകളില്‍ പോയി നോക്കി .. ജൂനിയര്‍ കുട്ടികളുടെ മുറിയില്‍ എങ്ങുമില്ല ..പരിഭ്രമത്തോടെ ഞങള്‍ എല്ലാവരും വാര്‍ഡന്‍ന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു .. " ആ കുട്ടിക്ക് മൊബൈല്‍ ഇല്ലാട്ടോ " അവിടെ കൂടി നിന്നവരില്‍ ആരോ പറഞ്ഞു .. ഉടനെ തന്നെ വാര്‍ഡന്‍ നീലാംബരിയുടെ വീട്ടിലേക്കു ഫോണ്‍ വിളിച്ചു .. ഒരു പ്രയോജനം ഉണ്ടായില്ലെന്ന് മാത്രമല്ല , വീട്ടുകാരും കൂടി പേടിച്ചു പോയി.. അങ്ങനെ 7 മണിയും 8 മണിയും ഒക്കെ കഴിഞ്ഞു.. എന്റെ ചെവിയില്‍ കൂട്ടുകാരിയുടെ വാക്കുകള്‍ മുഴങ്ങി... രാത്രി ഒരു 8 .30 കഴിഞ്ഞപ്പോള്‍ നീലാംബരിയുടെ അച്ഛന്‍ എന്റെ മൊബൈലില്‍ വിളിച്ചു ..

"അവള്‍ ഇപ്പൊ എത്തി മോളെ .. എന്തോ പെട്ടന്ന് വീട്ട്ടിലേക്ക് വരാന്‍ തോന്നി വന്നതാണെന്നാ പറയുന്നത് .. റൂമില്‍ എന്തെങ്കിലും പ്രശ്നം??" എനിക്ക് ദേഷ്യം കൊണ്ട് കണ്ണുകാണില്ല എന്നായി .. കടിച്ചു പിടിച്ചു എന്തൊക്കെയോ പറഞ്ഞൊപ്പിച്ചതിന് ശേഷം റൂമിലേക്ക്‌ വന്നു..നല്ല തലവേദന കാരണം ഉറങ്ങാനും കഴിയുന്നില്ല.. രാവിലെ കോളേജില്‍ എത്തി ആദ്യം തന്നെ എന്റെ കൂട്ടുകാരിയോട് കാര്യം പറഞ്ഞു .. അവള്‍ എന്നെയും കൂട്ടി നീലാംബരിയുടെ ക്ലാസ്സിലേക്ക് ചെന്നു.. " നീലാംബരി ഞങളുടെ കൂടെ ഒന്നും കൂടില്ല ചേച്ചി , അവള്‍ക്കു ഇപ്പോഴും ഒറ്റയ്കിരിക്കണം.. ഞങള്‍ മിണ്ടുന്നത് പോലും അവള്‍ക്കു ദേഷ്യം ആണ് .." ആ ക്ലാസ്സിലെ ഒരു കുട്ടി ഞങ്ങളോട് പറഞ്ഞു .. എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല... ലഞ്ച് ബ്രേക്ക്‌  ആയപ്പോള്‍ നീലാംബരിയുടെ ക്ലാസ്സ്‌ ടീച്ചര്‍ എന്നെ വിളിപ്പിച്ചു ... അവരും സംഭവങ്ങള്‍ അറിഞ്ഞിരിക്കുന്നു..

അവര്‍ എന്നോട് പറഞ്ഞു "നീലാംബരി കുറച്ചു ദിവസങ്ങളായി  ക്ലാസ്സില്‍ വരാറില്ല , കുട്ടിക്ക് അതിനെ പറ്റി എന്തെങ്കിലും അറിവുണ്ടോ എന്നറിയാനാണ് വിളിപ്പിച്ചത് " ..  എനിക്ക് ഒരു ശ്വാസംമുട്ടല്‍ അനുഭവപെട്ടു തുടങ്ങി .. " എനിക്കറിയില്ല മാഡം" .. ഒറ്റവാക്കില്‍ മറുപടി കൊടുത്തു ഞാന്‍ തിരിച്ചു ഹോസ്റ്റലിലേക്ക് മടങ്ങി ..ഒറ്റക്കിരുന്നു ഓരോന്നും ആലോചിച്ചപ്പോള്‍ പുതിയ ഓരോ കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. എന്റെ മൊബൈലിലേക്കാണ് നീലാംബരിയുടെ വീട്ടുകാര്‍ വിളികുന്നത് ..ഒരിക്കലും അവള്‍ എന്റെ മുന്‍പില്‍ വെച്ച് സംസാരിക്കാറില്ല ... അതിനു ശേഷം ഹോസ്റ്റല്‍ ഫോണിലേക്ക് വീണ്ടും ഫോണ്‍ വരാറുണ്ട് .. എന്റെ ഫോണിലേക്ക് വിളികുന്നതാരാണ്  അപ്പോള്‍ ?? എന്തൊക്കെയോ രഹസ്യങ്ങള്‍ ആ കുട്ടിയെ ചുറ്റിപറ്റി ഉണ്ടെന്നു ഞാന്‍ തീര്‍ച്ചപെടുത്തി .. ഒടുവില്‍ ഒരാഴ്ചക്ക് ശേഷം നീലാംബരി എത്തിയപ്പോള്‍ , ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ എന്നോട് സംസാരിച്ചു ..


എനിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് , വരട്ടെ സമയം ആയിട്ടില്ല എന്ന് ഓര്‍ത്തു ഞാന്‍ അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തു ...ഒരു ദിവസം രാത്രി ആ കുട്ടിയോട് ഞാന്‍ എല്ലാം തുറന്നു ചോദിച്ചു.. അന്ന് അവള്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും എനിക്ക് മറക്കാന്‍ സാധികുന്നവ ആയിരുന്നില്ല.. വളരെ നാളുകള്‍ ആയുള്ള പ്രണയം , അത് തകര്‍ന്നതിന്റെ വേദനയും...അച്ഛനെന്നു കരുതേണ്ട ആള്‍ അവള്‍ക്കു നല്‍ക്കിയ നഷ്ടക്കണക്കുകളും  ഒക്കെ കൂടി അവള്‍ എന്നോട് പറഞ്ഞപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു .. ചെറുപ്പം മുതലേയുള്ള പ്രണയം ...രണ്ടു വീട്ടുകാരും അംഗീകരിച്ച ആ ബന്ധം ഒരിക്കലും ഇഷ്ടപെടാത്ത ഒരേ ഒരാള്‍ അവളുടെ അച്ഛന്റെ അനിയന്‍ ആയിരുന്നു..
 
17 വയസ്സിന്റെ മധുരിമയില്‍ അവള്‍ക്കു നഷ്ടപെട്ട നിറങ്ങളുടെ ലോകത്തെ ഞാന്‍ എങ്ങനെ മടക്കി നല്‍കാനാണ് ??? വീട്ടില്‍ ആരും ഇല്ലാത്ത ഒരു വേളയില്‍ അവളുടെ ചാരിത്ര്യം കവര്‍ന്നെടുത്ത അവുടെ കൊച്ചച്ചന്റെ മുഖം അവള്‍ എങ്ങനെ മറക്കാനാണ് ?? അവളുടെ മാനത്തെ വിറ്റ് കാശുണ്ടാക്കിയ അയാള്‍ അവള്‍ക്കു ഒരിക്കലും സമാധാനം കൊടുത്തിരുന്നില്ല.. ഫസ്റ്റ് ഇയറിലെ ഒരു പരീക്ഷ പോലും ജയിചിട്ടില്ലാത്ത നീലാംബരി വെറും രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിനു ചേര്‍ന്നിരുന്നു എന്ന് എനിക്ക് ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല .. അവിടെയും സമാധാനം കൊടുക്കാതെ അയാള്‍ പിന്നാലെ വന്നിരുന്നു..

ഒടുവില്‍ കോഴ്സ് ഡ്രോപ്പ് ഔട്ട്‌ ചെയ്തു പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ വാങ്ങി ... ഇപ്പൊ ഇവിടെ എന്റെ കൂടെ ... ദൈവമേ ഞാന്‍ എങ്ങനെ ഈ കുട്ടിയെ സമാധാനിപ്പിക്കും ? എനിക്ക് വല്ലാതെ സങ്കടം തോന്നി..എന്നെ കൊണ്ട് കഴിയുന്നത്‌ പോലെ ഞാന്‍ ആ കുട്ടിയെ ആശ്വസിപ്പിച്ചു .. "ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ.. പിന്നെ ആരാ നിന്നെ എന്റെ മൊബൈലില്‍ വിളിക്കുന്നത്‌ ?? " പെട്ടന്നൊരു ഭാവമാറ്റം നീലംബരിക്ക് വന്നു .. "ആരോ ആയ്ക്കോട്ടെ, ചേച്ചിക്ക് എന്താ ??? അതൊക്കെ എന്റെ പേര്‍സണല്‍ കാര്യങ്ങളാണ്‌ .. പ്ലീസ്‌..." ഒരു അടി കിട്ടിയത് പോലെ ഞാന്‍ പെട്ടന്ന് ചാടി എഴുന്നേറ്റു ഒരു സോറിയും പറഞ്ഞു  റൂമിന് പുറത്തേക്കു ഇറങ്ങി ... ജൂനിയേഴ്സിന്റെ റൂമില്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു നീലാംബരിക്ക് അവരുടെ മൊബൈലിലും കാള്‍ വരാറുണ്ട് ..

ത്രിപുണിതുറ സംഗീത കോളേജില്‍ പഠിക്കുന്ന എന്തോ ചേട്ടന്‍ ആണ് എന്നും പറഞ്ഞു .. മാത്രമല്ല അവരോടു ഒരു സീനിയര്‍ എത്ര റഫ് ആയി പെരുമാറാമോ, അത് പോലെയാണ് ആ കുട്ടി പെരുമാറിയിരുന്നതും എന്ന് പറഞ്ഞു..എനിക്ക് തലക്കു ഭ്രാന്തു പിടിക്കുന്നത്‌ പോലെ തോന്നി.. പിന്നെ എന്റെ പ്രധാന പണി നീലാംബരിയെ ശ്രദ്ധിക്കുക എന്നതായി...പക്ഷെ എന്നെ ഏറ്റവും അമ്പരപ്പിച്ചത് ആ കുട്ടിയുടെ വീട്ടുകാര്‍ ഒരിക്കല്‍ പോലും ഞാന്‍ കാണിച്ചിരുന്ന അത്ര പോലും ആകാംഷ കാണിക്കതിരുന്നതാണ് .. എന്റെ മൊബൈലില്‍ വരുന്ന നമ്പര്‍ അവള്‍ ഡിലീറ്റ് ചെയ്തിട്ടായിരിക്കും തിരിച്ചു തരുന്നത്.. എന്തൊക്കെയായാലും ഒരാഴ്ച കുഴപ്പമൊന്നുമില്ലാതെ കടന്നു പോയി..ഞാന്‍ എന്റെ എക്സാംസിന്റെ തിരക്കിലേക്കും മടങ്ങി ..

അങ്ങനെ ഒരു ദിവസം ഞങളുടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന മിസ്സ്‌ റൂമിലേക്ക്‌ വന്നു .."ഉച്ച കഴിഞ്ഞു താന്‍ എവിടെയായിരുന്നു ?? താന്‍ ചങ്ങശേരിയില്‍ എന്തിനാ പോയത് ?? എവിടെയാ പോയത് ? ആരുടെ കൂടെ ?" കുറെ ചോദ്യങ്ങള്‍ നീലംബരിയോടു ചോദിച്ചു.. ഇതെല്ലം കേട്ട് കണ്ണും മിഴിച്ചിരുന്ന എന്നോട് " താന്‍ എങ്കിലും ഇതൊക്കെ ശ്രദ്ധിക്കണ്ടേ ?? ഇതിന്റെ വീട്ടുകാര്‍ നേരെ ചോവ്വേ അന്വേഷിക്കാത്തത് കൊണ്ട് ബാക്കി ഉള്ളവര്‍ക്കാ തലവേദന .. താന്‍ പഠിച്ചോ .. " എന്നും പറഞ്ഞു മിസ്സ്‌ ഇറങ്ങി പോയി.. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് നീലാംബരി ചെന്നു വാതിലടച്ചിട്ട് കട്ടിലില്‍ വന്നിരുന്നു , ഒരു മാതിരി ഹിസ്റീരിയ ബാധിച്ചത് പോലെ എന്തൊക്കെയോ പറയാന്‍ തുടങ്ങി .. കട്ടിലില്‍ ഇരുന്നു ആടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പെട്ടന്ന് തൊട്ടടുത്ത റൂമില്‍ ഉള്ള കുട്ടിയെയും ഹോസ്റ്റല്‍ വാര്‍ഡനെയും  ഫോണില്‍ വിളിച്ചു ..

അവര്‍ വന്നതോട് കൂടി നീലാംബരി "എനിക്ക് സുയിസൈട് ചെയ്യണം ..എനിക്ക് മരിക്കണം " എന്നും പറഞ്ഞു വല്ലാതെ ബഹളം വെക്കാന്‍ തുടങ്ങി ... രാത്രി ആയതു കൊണ്ട് എന്ത് ചെയണം എന്ന് പോലും അറിയില്ല ഞങ്ങള്‍ക്ക്.. മേട്രന്‍ ഫോണില്‍ നീലാംബരിയുടെ വീട്ടിലേക്കു വിളിച്ചു എത്രയും പെട്ടന് വരാന്‍ ആവശ്യപെട്ടു... ഉറക്കമൊഴിഞ്ഞ് ഞാനും അടുത്ത മുറിയിലെ കുട്ടിയും നീലംബരിക്ക് കാവലിരുന്നു ..നിമിഷങ്ങള്‍ മണിക്കൂറുകളെ പോലെ ഇഴഞ്ഞു പോയികൊണ്ടിരിന്നു .. നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ ആ കുട്ടിയുടെ അച്ഛന്‍ വന്നു .. മേട്രന്റെ ആക്രോശങ്ങള്‍ക്കിടയില്‍ ദയനീയമായി എന്നെ നോക്കുന്ന രണ്ടു കണ്ണുകള്‍ ഞാന്‍ കണ്ടു ... ഒടുവില്‍ എന്റെ അവസരം വന്നപ്പോള്‍ ആ മനുഷ്യനോടു നീലാംബരി എന്നോട് പറഞ്ഞിരുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു ..

അവള്‍ പറഞ്ഞതൊക്കെയും സത്യം തന്നെ എന്ന് സമ്മതിച്ച ആ മനുഷ്യന്റെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ എനിക്ക് ഇത് വരെ തോന്നിയിട്ടില്ലാത്ത ഒരു വ്യസനം അനുഭവപ്പെടാന്‍ തുടങ്ങി .. നീലാംബരിയുടെ സംഗീതത്തോടുള്ള താല്പര്യം സംഗീത അദ്ധ്യാപകന്‍ ആയ ആ മനുഷ്യനില്‍ നിന്നും ലഭിച്ചതാണെന്ന് ഞാന്‍ മനസ്സിലാക്കി .. "എനിക്ക് സാറിന്റെ വിഷമം മനസിലായി .. പക്ഷെ കോളേജ്പ്രിന്‍സിപ്പലും മറ്റു അധ്യാപകരും ആണ് ഇനി നീലാംബരിയുടെ ഭാവി തീരുമാനിക്കുക " എന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു ...കോളേജില്‍ മീറ്റിംഗ് കഴിയാന്‍ അക്ഷമയോടെ ഞാന്‍ പുറത്തു കാത്തു നിന്നു .. ഒടുവില്‍ ആ പാവം മനുഷ്യന്‍ ഇറങ്ങി വന്നു എന്നോട് പറഞ്ഞു " ഞങള്‍ പോകുന്നു മോളെ..നീലംബരിക്ക് പഠിക്കാന്‍ ഇത്രയെ ഉള്ളു യോഗം ... എവിടെയെങ്കിലും കൌണ്സേല്ലിങ്ങിനു കൊണ്ട് പോണം ..മോളുടെ പരീക്ഷ അവള്‍ കാരണം മുടങ്ങി അല്ലെ ... ക്ഷമിക്കണം കേട്ടോ ..."

ഇതും പറഞ്ഞു തല താഴ്ത്തി പിടിച്ചു നടന്നകലുന്ന ആ മനുഷ്യന്റെ പുറകെ നീലാംബരിയും എന്റെ കണ്മുന്നിലൂടെ കടന്നു പോയി...അതായിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവസാനമായി ആ കുട്ടിയെ കണ്ട ദിവസം ...ഇന്ന് ഞാന്‍ ഇത് എഴുതാന്‍ ഒരു കാരണം ഉണ്ട്.. കഴിഞ്ഞ ഒരു ദിവസം , കൃത്യമായി പറഞ്ഞാല്‍ 19/12/2011 തിങ്കളാഴ്ച , കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഞാന്‍ നീലാംബരിയെ കണ്ടു .. കൂടെ അവളുടെ അച്ഛനെയും .. ഒരു പുതിയ മോഡല്‍ ബൈക്കില്‍ അവള്‍ വന്നിറങ്ങി ...അവളെ കണ്ടു തരിച്ചു നില്‍ക്കുന്ന എന്നെ ഒന്ന് തറപ്പിച്ചു നോക്കി അവര്‍ രണ്ടു പേരും .. ഒടുവില്‍ ഒന്നും സംഭവിക്കാത്തത് പോലെ എന്നെ കടന്നു അവര്‍ ടിക്കറ്റ്‌ എടുക്കാനായി അകത്തേക്ക് പോയി ...കുറച്ചു നേരം ഞാന്‍ പരിസരം മറന്നു അങ്ങനെ തന്നെ നിന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല..

ഞാന്‍ പരിചയപെട്ട നീലാംബരിയെ  ആണ് ഇപ്പോള്‍ കണ്ടതെന്നും അവളുടെ പാവം അച്ഛനാണ് ആ പുതുപുത്തന്‍ ബൈക്ക് ഓടിച്ചു അവിടേക്ക് വന്നതെന്നും മനസ്സിലാക്കാന്‍ എനിക്ക് കുറച്ചു നിമിഷങ്ങള്‍ കൂടി വേണ്ടി വന്നു .. ഞങ്ങള്‍ ആരും അറിയാത്ത എന്തൊക്കെയോ രഹസ്യങ്ങള്‍ നീലാംബരിയെയും ആ കുട്ടിയുടെ വീട്ടുകാരെയും പറ്റിയും ഉണ്ട് എന്നൊരു തോന്നല്‍ മനസിലേക്ക് കടന്നു വന്നു..  അവസാനം, ആരോടും ഒന്നും പങ്കു വെക്കാതെ, എപ്പോഴോ വായിച്ചു കഴിഞ്ഞ ഒരു കഥയുടെ അദ്ധ്യായം പോലെ ആ ഓര്‍മ്മകളുടെ താളുകള്‍ അടച്ചു കൊണ്ട് ഞാന്‍ നടന്നകന്നു .. ഇനി ഒരിക്കലും നീലാംബരിയെ കണ്ടുമുട്ടരുതേ എന്നാ പ്രാര്‍ത്ഥനയോടെ ....