Pages

Tuesday 3 September 2013

ഒരേ മനസ്സോടെ ...




ദീർഘ  നേരത്തെ നടത്തം അവസാനിപ്പിച്ചു അവൻ പാർക്ക് ബെഞ്ചിൽ ഒന്നിൽ  ഇരുന്നു... അവന്റെ കണ്ണുകൾ  കുറച്ചകലെ മാറി ഇരിക്കുന്ന ഒരു പെണ്‍കുട്ടിയിൽ ഉടക്കി ... കാഴ്ചക്ക് തരക്കേടില്ല.. ഇടയ്ക്കിടെ  ആ പെണ്‍കുട്ടിയെ അവൻ കടൽത്തീരത്ത്  കാണാറുണ്ടായിരുന്നു .. അവസാനമായി കണ്ടത് 1 - 2 ആഴ്ച്ചകൾക്ക് മുൻപ് ആയിരിക്കണം  .. അവൾ ഇരിക്കുന്ന ബെഞ്ചിനരികിലേക്ക് നടക്കുമ്പോൾ സ്വയമറിയാതെ ഉയർന്ന നെഞ്ചിടിപ്പോർത്തു അവനു അതിശയം തോന്നി.. "വിരോധമില്ലെങ്കിൽ ഞാനും കൂടി ഇരുന്നോട്ടെ ഇവിടെ? " അവൾ ഒന്ന് ഞെട്ടിയോ??  മനോഹരമായ ഒരു പുഞ്ചിരിയാണു അവൾ മറുപടിക്ക് പകരമായി  അവനു നല്കിയത്... അതായിരുന്നു അവളുടെ സമ്മതം !!!

നനുത്ത പ്രഭാതങ്ങളിൽ അവർ വീണ്ടും വീണ്ടും കണ്ടുമുട്ടി  ... അവരുടെ സൌഹൃദത്തിനു ഒരു മൂകസാക്ഷിയായി ഉദയസൂര്യനും തിരകളടങ്ങിയ ആ കടലും നിന്നു .... അവർ ഏറെ നേരം സംസാരിക്കും; ജീവിതത്തിനെ പറ്റി; അനുഭവങ്ങളെ പറ്റി ; അവരവരുടെ കുടുംബങ്ങളെ പറ്റി ... കടലിന്റെ ആഴങ്ങളാണ് അവളുടെ വാക്കുകൾക്കു , കടലിന്റെ നിറമാണ് അവളുടെ കണ്ണുകൾക്ക്‌ ... അവനു ഏറ്റവും പ്രിയപ്പെട്ടതും അത് തന്നെ.. നീല നിറമുള്ള മിഴികളിൽ അവൾക്ക്  പറയാനുള്ള എല്ലാ വാക്കുകളും കെട്ടുപിണഞ്ഞു കിടക്കുന്നതായി തോന്നുന്നു പലപ്പോഴും ... ഒടുവിൽ ധൈര്യത്തോടെ അവൻ അവളോട്‌ പറഞ്ഞു അവന്റെ മനസ്സിൽ ഉള്ളത് മുഴുവൻ ...

മനു :- "കാവ്യാ .... എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട് ...

"എന്തെ മനു ?? " കാവ്യ ചോദിച്ചു...

അവളുടെ മിഴികളിലേക്കു നോക്കി അവൻ മെല്ലെ പറഞ്ഞു " എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ് .. വെറുതെ സമയം നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ.. നിനക്ക് സമ്മതമാണെങ്കിൽ ഞാൻ അമ്മയെയും കൂട്ടി വീട്ടിലേക്കു വരട്ടെ? 

കാവ്യ :- "ഉം ഉം വേണ്ട മനൂ .. "

"എന്തെ നീ അങ്ങനെ പറഞ്ഞത് ? " അവനു ആകെ ഒരു അങ്കലാപ്പ് ...

കാവ്യ :- " ഒന്നുല്ല ... പക്ഷെ വേണ്ട മനു .. നമുക്ക് ഈ സംസാരം ഇവിടെ നിർത്താം .. മനു ഓഫീസിൽ പൊയ്ക്കൊളൂ ... വെറുതെ സമയം കളയണ്ട..."

ഒന്നും മറുപടിയായി പറഞ്ഞില്ല .. പറയാൻ തോന്നിയില്ല ... അവൾ തിരികെ വിളിച്ചതുമില്ല ... പിന്തിരിഞ്ഞു നടന്നു ദൂരേക്ക്‌... അങ്ങ് ദൂരേക്ക്‌... എനിക്കെന്തു കുറവാണ് അവൾ കണ്ടുപിടിച്ചത്? ഇന്നും ഈ നഗരത്തിലെ അറിയപ്പെടുന്ന ഒരു ഓർഗനൈസേഷനിലെ മികച്ച ഒരു ഉദ്യോഗസ്ഥനാണ് ഞാൻ ; എന്നിട്ടും ഒന്നുമല്ലാത്തവനെ പോലെ ഇത്ര വേഗം തള്ളിക്കളയാൻ അവൾക്കു എങ്ങനെ തോന്നി?  അത് കൂടി ചോദിയ്ക്കാൻ ധൈര്യമില്ലേ എനിക്ക് ? ചോദ്യങ്ങൾക്കൊടുവിൽ അവന്റെ  നടത്തത്തിനു വേഗത കുറഞ്ഞു ... വീണ്ടും അവളെ തേടി അവന്റെ കണ്ണുകൾ പിന്നിലേക്ക്‌ നീണ്ടു ... ഒരു ചെറിയ പെണ്‍കുട്ടി അവളെയും പിടിച്ചു കൊണ്ട് അല്പ്പം അകലെയായി നടക്കുന്നു... " എന്തു  പറ്റി കാവ്യാ ...  ? ".. ദിക്കറിയാതെ ; അവന്റെ സ്വരം എവിടെ നിന്ന് വന്നുവെന്നറിയാതെ അവളുടെ കണ്ണുകൾ  ഉഴറി ... എന്ത് പറയണമെന്ന് അറിയാതെ അവൻ പകച്ചു നിൽക്കുമ്പോൾ കടൽക്കാറ്റിന്റെ ഇരമ്പലിനൊപ്പം അവളുടെ സ്വരം അവൻ കേട്ടു ...

" മനൂ ... നീ ഇപ്പൊ കാണുന്നില്ലേ ഈ കാവ്യയെ ? ഇതാണ് ഞാൻ ; ശരിക്കുള്ള കാവ്യ .. പുറം കാഴ്ചയിൽ മനം മടുക്കാത്ത , ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഈ ലോകത്തെ ഇഷ്ടപ്പെടുന്ന കാവ്യ  ... എനിക്ക് വെളിച്ചമെന്തെന്നു അറിയില്ല  മനൂ .. പുറത്തു എന്താണ് നടക്കുന്നതെന്നും എനിക്ക് അറിയില്ല... മനുവിനോട് എന്താണ് മറുപടി പറയേണ്ടതെന്ന് ഞാൻ ആലോചിച്ചു വന്നപ്പോഴേക്കും പൊയ്ക്കളഞ്ഞു അല്ലെ ? ... കഷ്ടം ഞാൻ അത് പോലും അറിഞ്ഞില്ല മനൂ .. നീ പറഞ്ഞു കേട്ട തിരക്ക് പിടിച്ച ; നിറങ്ങളും കാഴ്ചകളും എല്ലാം ഉള്ള ലോകത്തിൽ  ഈ വെളിച്ചമില്ലാത്ത കണ്ണുകൾ  ഉള്ള എനിക്ക് എങ്ങനെ മനുവിന്റെ കൂടെ വരാൻ കഴിയും ? ഞാൻ എങ്ങനെ മനുവിന്റെ കൂടെ ജീവിക്കും ? എനിക്കറിയില്ല... നമുക്കെന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കാം മനൂ... ഇതുപോലെ അവസാനം വരെ...

തിരികെ നടക്കുന്ന അവളുടെ പാദങ്ങളിലേക്ക് മിഴികളൂന്നി , കണ്ണുകൾ  നിറഞ്ഞു കാഴ്ചകൾ മറഞ്ഞു അവൻ നിന്നു ... ഇന്നുവരെ സ്വന്തം നഷ്ടക്കണക്കുകളുടെ കൂട്ടിക്കിഴിചിലുകൾ മാത്രം ശീലിച്ചിരുന്ന അവനിന്ന്  മറ്റൊരാളുടെ ഏറ്റവും വലിയ നഷ്ടത്തിനു മുൻപിൽ പകച്ചു പോയിരുന്നു... ഇന്നേ വരെ ഉണ്ടായിരുന്ന അവന്റെ പരാതികളും പരിഭവങ്ങളും അവൻ മറന്നു.. മനസ്സുകൊണ്ട് അമ്മയോട് അനുവാദം വാങ്ങി അവൻ അവൻ അവൾക്കരികിലേക്ക് നീങ്ങി ... അവളുടെ വലതു കൈത്തലം തന്റെ  ഉള്ളംക്കയ്യിലേക്ക്  ചേർത്തുവെച്ച് അവൻ അവളോട്‌ ചേർന്ന് നിന്നു... ഒരിക്കലും പിരിയില്ലെന്ന ഉറപ്പോടെ ...

പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ മനസ്സ് എല്ലാം അറിയുന്നു .. ഇപ്പോഴവന് കാണാം അവളുടെ കണ്ണുകളിലെ സന്തോഷത്തിന്റെ തിളക്കം .. കരുതലിന്റെ തണൽ .. നീർമുത്തുകൾ അടർന്നു വീഴുമ്പോൾ ശാന്തംമായി അലയടിക്കുന്ന കടലിന്റെ തീരത്തു അവർ രണ്ടു പേരും മാത്രമായി .. തോളോടുതോൾ ചേർന്നു ഉദയസൂര്യന്റെ കിരണങ്ങൾ ഏറ്റുവാങ്ങി അവർ നിന്നു  ഒരു പുതിയ ജീവിതത്തിനായ് ... ഒരു മെയ്യോടെ .. ഒരേ മനസ്സോടെ ...

Tuesday 13 August 2013

Vande Matharam !!!


The Silent Indian National Anthem JANA GANA MANA by hearing impaired school students ...

Proud to be an INDIAN ...


Friday 2 August 2013

ആദരാഞ്ജലികൾ ...



" വാതിൽ പഴുതില്ലൂടെന്മുന്നിൽ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകേ ...
അതിലോലമെൻ ഇടനാഴിയിൽ നിൻ കളമധുരമാം കാലൊച്ച കേട്ടു ...
മധുരമാം കാലൊച്ച കേട്ടു ... "

നിലയ്ക്കാത്ത കാലൊച്ചകൾ ഹൃദയത്തിൽ എന്നാളും  മുഴങ്ങുവാൻ ഒരായിരം മനോഹരഗാനങ്ങൾ ഞങ്ങൾക്ക് നൽകിയ ശ്രീ ദക്ഷിണാമൂർത്തി സാറിനു ആദരാഞ്ജലികൾ !!!

Saturday 13 July 2013

മരണമെത്തുന്ന നേരം !

" മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ ... കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ ... ഒടുവിലായി അകത്തേക്കെടുക്കുന്ന ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ ... മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ ..."


ഈ നാലു വരി കവിത കേൾക്കുമ്പോൾ അവൾ സങ്കൽപ്പിക്കാറുണ്ട് തന്റെ അന്ത്യവേളകൾ ... വിധിച്ച നിമിഷങ്ങളിൽ പോലും നഷ്‌ടങ്ങളുടെ വേദനയാണ് കൂടുതലും അറിഞ്ഞത് അല്ലെങ്കിൽ അനുഭവിച്ചത്...നിത്യതയുടെ ലോകത്തേക്കുള്ള  ആദ്യ യാത്രയുടെ ഒരുക്കത്തിൽ , മിഴികൾ പാതി അടഞ്ഞു പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ഒരു മായക്കാഴ്ചയിൽ  എന്ന പോലെ മങ്ങി തുടങ്ങുമ്പോൾ , വരണ്ട ചുണ്ടുകൾ യാത്രാമൊഴി ചൊല്ലുന്ന വേർപാടിന്റെ വേളയിൽ ,   .... അവൾ അറിയുന്നു നിന്റെ സാമീപ്യം ... നിന്റെ വിരലുകളുടെ മൃദുസ്പർശം ... ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിർവൃതിയിൽ അവളുടെ മനസ്സ് പറഞ്ഞു, നിനക്ക് ആശ്വാസത്തോടെ, സന്തോഷത്തോടെ തിരികെ മടങ്ങാം... എന്തെന്നാൽ നിന്റെ അവസാനശ്വാസത്തിനു അവന്റെ ഗന്ധമാണ് ... നിന്റെ പ്രണയത്തിന്റെ ഗന്ധമാണ്... ഒരിക്കലും മരിക്കാത്ത കുറെ ഓർമ്മകളുടെ ഗന്ധം ! 

ഈ കവിത കേൾക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

YouTube Link - http://www.youtube.com/watch?v=4dA7WnsWk04

Friday 10 May 2013

മടക്കയാത്ര



ഇരുളിന്റെ പുകമറയത്തു നിന്നും ഒളിഞ്ഞു നോക്കുന്ന ഇളം നീല കണ്ണുകൾ,  വെളിച്ചത്തിലേക്ക് വരാൻ അവയ്ക്ക് ഭയമാണ്.. കണ്ണുകൾ മാത്രമല്ല തനിക്കു , ഒരു പെണ്‍ശരീരവും ഉണ്ടെന്നറിഞ്ഞാൽ, കാമവെറി പൂണ്ട ഒരു പറ്റം മനുഷ്യചെന്നായ്ക്കൾ ചാടി വീഴും ഉറപ്പ് ... കാലം നൽകിയ തിരിച്ചറിവു ബുദ്ധി ഉറയ്ക്കുന്നതിനും മുൻപേ വേണമെന്ന് അമ്മ മിഴിനീരോടെ ചൊല്ലിക്കൊടുക്കുമ്പോൾ.. പിടയ്ക്കുന്ന കണ്ണുകളിൽ ഭയവും വിറയ്ക്കുന്ന ചുണ്ടുകളിൽ വാക്കുകളും നഷ്ട്ടപ്പെട്ടു, ഒരു നാൾ പിടിക്കപ്പെടും എന്ന ഭീതിയോടെ, ഇരുളിന്റെ മറവിലേക്ക് ഒരു മടക്കയാത്ര...ഒരിക്കലും തിരിച്ചു വരാൻ ആഗ്രഹിക്കാത്ത ഒരു യാത്ര... 

Thursday 2 May 2013

ഓർമ്മകളുടെ മഴക്കാലം ...





മഞ്ഞു തുള്ളികൾ പറ്റി പിടിച്ചിരിക്കുന്ന ജാലകച്ചില്ലിൽ നോക്കി ഇരിക്കുമ്പോൾ ധ്വനിക്ക് ഇപ്പൊ എന്തെന്നില്ലാത്ത ഒരു ആശ്വാസമാണ് തോന്നിയത് ... കഴിഞ്ഞ കുറച്ചു നാളുകൾ , മറക്കണം എല്ലാം ... അല്പ്പമെങ്കിലും  മറന്നേ പറ്റു .. എങ്കിലും ഇപ്പോഴുമുണ്ട് ഇടയ്ക്കിടക്ക് മനസ്സിനെ കുത്തി നോവിക്കുന്ന ചില ഓർമ്മകൾ ... കാട് കയറിയുള്ള ചിന്ത തൽക്കാലം മാറ്റി വെച്ച് ധ്വനി ആ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു ... മോൾ എഴുന്നേറ്റിട്ടില്ല ...ഇളം റോസ്  നിറമുള്ള ചെറിയ ചുണ്ടും കൈവിലരുകളും കാണുമ്പോൾ ഒരു കുഞ്ഞു റോസാപ്പൂവിനെ കാണുന്ന പോലെ .. പക്ഷെ മനസ്സിൽ ഒരു ആശങ്ക, "വീണ്ടും ഒരു ധ്വനി ??..... " അനാഥമായിരുന്നു കുട്ടിക്കാലം....സ്വന്തമായി ആരുമില്ലാതിരുന്നപ്പോൾ, പേടി കൊണ്ടാകും കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോഴേ ഉറങ്ങിപ്പോകുമായിരുന്നു ... ഇപ്പോഴോ?? ഓ, ഇപ്പോഴും എപ്പോഴും ഒറ്റയ്ക്കാണല്ലോ ; ഉറക്കമില്ല എന്നുള്ള ഒരു പരാതി മാത്രം ബാക്കി ... 

എന്തിനായിരുന്നു ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയത് ?? ഒരു നിമിഷം മറിച്ചു ചിന്തിച്ചിരുന്നെങ്കിൽ, നീ  എവിടെയോ ജീവനോടെ ഉണ്ട് എന്നെങ്കിലും കരുതാമായിരുന്നു ... വേണ്ടായിരുന്നു ഒന്നും  , ജീവിതത്തെ അത്രയേറെ ഇഷ്ട്പ്പെട്ട് പോയി .. തിരുത്താമായിരുന്നു എനിക്ക്  ആ തെറ്റ് .... "ധ്വനി , നീയെന്താ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നത് ? " ... നനഞ്ഞ കുട ചെറുതായി കുടഞ്ഞു കൊണ്ട് തടി ഗോവണി കയറി  ഇന്ദു മുകളിലേക്ക്  വന്നു .. " ഇത് വരെ കുളി കഴിഞ്ഞില്ലേ ?? ഇന്നു അമ്പലത്തിൽ പോകണമെന്ന് ഒരു ആഴ്ച മുൻപേ എന്നോട് പറഞ്ഞു ഏർപ്പാടാക്കിയതാണല്ലോ ?? ഊം എന്തു  പറ്റി നിനക്ക് ?"...  അവളെ ആദ്യമായി കാണുന്ന പോലെ ധ്വനി നോക്കി നിന്നു ... ഇന്ദു, എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി .. കോളേജിലെ  മേക്കപ്പിട്ട മുഖങ്ങൾക്കിടയിൽ നിന്ന്  തുളസിക്കതിരിന്റെ  നൈർമ്മല്യമുള്ള ഒരു പുഞ്ചിരി എപ്പോഴും സമ്മാനിച്ചിരുന്ന, മെലിഞ്ഞു കൊലുന്നനെ ഒരു ഇരുനിറക്കാരി ... അന്ന് ഞാൻ ഓർത്തതേയില്ല , ഈ പുഞ്ചിരി എന്നെ , നഷ്ട്ടപെട്ടുപ്പോകുമായിരുന്ന എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുമെന്നു ... 

" ഒരു അരമണിക്കൂർ തരു ഇന്ദു , ഇപ്പൊ റെഡി ആകാം ... ഈ മഴയത്തു നീ വരില്ല എന്നാ ഞാൻ കരുതിയത്‌ .. " കുളിമുറിയുടെ വാതിൽ അടയ്ക്കുന്നതിന്  മുൻപ് ധ്വനി വിളിച്ചു പറഞ്ഞു .... തണുത്ത വെള്ളത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ വീണ്ടും ഓർമ്മകൾ ധ്വനിയെ തേടി വന്നു... ഇത് പോലെ നനഞ്ഞു ഒരു മഴയത്തു വരുമ്പോൾ ആണ് അന്ന് ആദ്യമായി ഋഷിയെ കാണുന്നത് ...അവന്റെ കൈ പിടിച്ചു നടക്കുമ്പോൾ ഒരു സുരക്ഷിതത്വം എപ്പോഴും ഉണ്ടായിരുന്നു കൂടെ  ... ഞാൻ ഒരു അനാഥയല്ലെന്നു തോന്നിപ്പിച്ചത് ഇവർ രണ്ടു പേരും മാത്രമായിരുന്നു ... ഇന്ദുവിന്റെ സൌഹൃദവും ഋഷിയുടെ കരുതലും എനിക്ക് വെച്ച് നീട്ടിയത് പണ്ടെങ്ങോ നിറം മങ്ങിപ്പോയ എന്റെ ജീവിതം ആയിരുന്നു... നാടുവാഴികളുടെയും പ്രമാണിത്ത്വത്തിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന ആ നാലുകെട്ടിനുള്ളിലേക്ക്  ഋഷിയുടെ കയ്യും പിടിച്ചു പടവുകൾ കയറി വന്ന എന്റെ  മിഴികളിൽ സന്തോഷത്തിനു പകരം ഭയമായിരുന്നു ... 

അനാഥ ! അച്ഛനും അമ്മയും ആരെന്നറിയാത്ത, പിഴച്ചുണ്ടായ  ഒരു സന്തതി ... കുത്തുവാക്കുകൾ കേൾക്കുമ്പോഴും ഋഷിയുടെ സ്നേഹമായിരുന്നു മനസ്സ് നിറയെ... പക്ഷെ ഇത് പോലെ ഒരു മഴക്കാലത്ത് വെള്ള പുതച്ചു കിടത്തിയ ഋഷിയുടെ മുഖത്തേക്ക് നോക്കി ഇരുന്നപ്പോൾ തോന്നിയ ഭയം ഇപ്പോഴും തന്നെ വിട്ടൊഴിഞ്ഞിട്ടില്ല... തന്നെ താങ്ങി നില്ക്കുന്ന ഇന്ദുവിന്റെ കൈകൾക്ക്   ബലം പോരാ എന്ന് തോന്നി ...  ഒടുവിൽ ഒരു പിടി ചാരമായി ഋഷി മറഞ്ഞപ്പോൾ  " ഇനി എന്ത് ??" എന്ന ചോദ്യം ബാക്കിയായി..   ചിന്തകൾക്ക് കടിഞ്ഞാണിട്ടു ധ്വനി കുഞ്ഞിനേയും ഒരുക്കി ഇന്ദുവിനോടൊപ്പം ഒതുക്കുകൾ ഇറങ്ങി ഇടവഴിയിലേക്ക് നടന്നു  ... മുന്നോട്ടു നടക്കുന്തോറും മനസ്സ് പിന്നിലേക്ക്‌ പായുന്നു ...എല്ലാ കൊല്ലവും ഇന്നത്തെ ദിവസം ഇങ്ങനെയാണല്ലോ കടന്നു പോകുന്നത്  ... നിറവയറോടെ ആ തറവാട്ടു പടികൾ ഇറങ്ങുമ്പോൾ, " ജനിക്കുന്നതിനു മുൻപേ അച്ഛന്റെ തലയെടുത്ത സന്തതി " എന്ന് ആരോ തന്റെ ഉള്ളിലെ ജീവനെ ശപിച്ചപ്പോൾ , അടിവയർ ഒന്ന് പിടഞ്ഞു ... കണ്ണുകൾ നിറഞ്ഞത്  മാത്രം ഓർമ്മയുണ്ട്.. 

"സൂക്ഷിച്ചു നടക്കു ധ്വനി ... ഒന്നാമതെ വഴിയെല്ലാം മഴ നനഞ്ഞു വഴുക്കി കിടക്കുകയാ ..." , വീണ്ടും ഇന്ദുവിന്റെ സ്വരം ... എന്റെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞിരിക്കുന്നു, അപ്പൊ വെറുതെയല്ല വീഴാൻ പോയത് ... ഇന്നാണു ഋഷി തന്റെ കഴുത്തിൽ താലി ചാർത്തിയ ദിവസം ... ഇന്ന് തന്നെയാണ് ഋഷിയുടെ തണുത്ത കൈവിരലിൽ ഞാൻ അവസാനമായി തൊട്ടതും...  കൃഷ്ണന്റെ മുന്നിൽ  അഷ്ടപദി കേട്ട് തൊഴുതു നിൽക്കുമ്പോൾ ധ്വനി മനസ്സുരുകി പ്രാർഥിച്ചു .. " എന്റെ കൃഷ്ണാ, എന്റെ മോൾക്ക്‌ എങ്കിലും നീ എനിക്കായി കരുതി വെച്ച പോലെ ഒരു ജീവിതം ആകല്ലേ ... ഒരിക്കലും ഒരു പെണ്ണിനും ഒരു പോലെ സന്തോഷിക്കുവാനും സങ്കടപ്പെടാനുമായി ഇങ്ങനെ  ഒരു ദിവസം കൊടുക്കല്ലേ ഭഗവാനെ .. " അമ്പലത്തിൽ നിന്നും  തിരിച്ചു മടങ്ങുമ്പോൾ പെയ്തൊഴിഞ്ഞ ആകാശം പോലെ മനസ്സ് ശാന്തമായിരുന്നു .... ഇതേ മനസ്സായിരുന്നല്ലോ തനിക്കു അന്ന്  കുലംകുത്തി ഒഴുകുന്ന പുഴയുടെ ആഴങ്ങളിലേക്ക് കുതിക്കാൻ ആഗ്രഹിക്കുമ്പോഴും ഉണ്ടായിരുന്നത് ... അന്ന് ഇന്ദു വന്നില്ലായിരുന്നെങ്കിൽ , ഇന്ന് എനിക്ക് എന്റെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിയില്ലായിരുന്നു  ...  


അവൾ നീട്ടിയ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നു.. വീട്ടുകാർ   പുച്ഛിച്ചു   തള്ളിയ ഋഷിയുടെ ജോലി ഒരു ഉപകാരമായി.. അല്ലെങ്കിലും ജന്മിത്വം ഇപ്പോഴും നില നില്ക്കുന്നു എന്നാണല്ലോ ആ നാലുകെട്ടിനുള്ളിലുള്ള ലോകം മാത്രം കണ്ട അവരുടെ പക്ഷം ... ഒന്നും തിരുത്താൻ പോയില്ല.. അന്നും ഇന്നും മൌനം മാത്രം ... പക്ഷെ നന്ദിയുണ്ട് , ഒരു പാട് .. ആരുടേയും ആട്ടും തുപ്പും കേൾക്കാതെ എനിക്കെന്റെ മോളെ വളർത്താം ... പക്ഷെ ഈ ഓർമ്മകൾ , ഇവരെ ഞാൻ എന്ത് ചെയ്യും ???... " ധ്വനി, നീ വരുന്നോ എന്റെ വീട്ടിലേക്കു ?? ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് കഴിയാൻ ഭയമാകുന്നില്ലേ??? എത്ര നാളാന്നു വെച്ചാ?? വെറുതെ ഇരുന്നു ഒന്നും ആലോചിക്കാതെ, ഇന്ന് ഒരു ദിവസത്തേക്കെങ്കിലും നീ ഒന്ന് മാറി നില്ക്കൂ ..." , ഇന്ദു മടങ്ങാൻ ഉള്ള ഒരുക്കമാണ് ... 


മൃദുവായി ഒരു ഉമ്മ ഇന്ദുവിന്റെ കവിളിൽ കൊടുത്തിട്ട് ധ്വനി പുഞ്ചിരിച്ചു ... " വേണ്ട.. വേണ്ട.. എനിക്ക് മനസ്സിലായി അപ്പോ നീ ഇന്നും വരില്ല അല്ലെ എന്റെ കൂടെ ??... " , ഒരു ചെറു പരിഭവം പറച്ചിൽ , ഇത് പതിവുള്ളതാണ് ... " ഒരു ദിവസം വരാം ... പക്ഷെ ഇന്ന് ഇല്ല ... ഇന്ന് എനിക്ക് ഈ ഓർമ്മകളാണ് കൂട്ട്.... മറക്കാൻ ആഗ്രഹിക്കുന്നെങ്കിലും , ഇവരില്ലാതെ ഈ ധ്വനി ഇല്ല ഇന്ദു.. നീ പൊയ്ക്കൊളു , എന്നെ കാത്തു നില്ക്കണ്ടാ .. " ഒതുക്കുകൾ ഇറങ്ങി ഇന്ദു പോകുന്നത് നോക്കി ഉമ്മറപ്പടിയിൽ ചാരി നിൽക്കുമ്പോൾ, എന്റെ മനസ്സ് വീണ്ടും ഓർമ്മകളുടെ നീണ്ട ഇടനാഴിയിലേക്ക്‌ നടന്നു തുടങ്ങിയിരുന്നു, ഒരിക്കലും  മരിക്കാത്ത  ഓർമ്മകളുടെ ഒരു നീണ്ട ഇടനാഴി  ...






Monday 4 March 2013

സ്നേഹം



വേര്‍പാടിന്റെ നൊമ്പരം കഴിഞ്ഞു പോയ കാലം 
നമുക്ക് നല്‍കിയ അനുഭവങ്ങളുടെ ഒരു മുതല്‍ക്കൂട്ടാണ് .. 

അത് എനിക്കും നിനക്കും ഒരു പോലെ അവകാശപ്പെട്ടതാവാം 
എന്നിരുന്നാലും ഞാനിപ്പോള്‍ അനുഭവിക്കുന്നൊരീ വേദനകള്‍ .. 

ഒരിക്കലും നിന്റേതാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു 
കാരണം, ഞാന്‍ നിന്നെ അത്രയേറെ സ്നേഹിക്കുന്നു ..

Sunday 3 March 2013

വാക്കുകള്‍ക്ക് ഒടുവില്‍ ..




ഒരിക്കല്‍ നീ പറഞ്ഞൊരു വാക്കുകള്‍ ഇഴചേര്‍ന്നു 
നിറമേകിയെന്‍ കനവൊരു മഴവില്ല് പോലെ ... 

ഒടുവില്‍ പറഞ്ഞൊരു വാക്കുകള്‍ ഒക്കെയും 
പതിഞ്ഞുപോയ്  ഹൃദയത്തില്‍ ഒരു ചെറു നോവായ്‌  ... 

ഒരു മാത്ര പിന്നിലേക്ക്‌ നോക്കിയപ്പോള്‍ കണ്ടു 
ഏഴു നിറങ്ങളും കലര്‍ന്ന കുഞ്ഞോളങ്ങള്‍ ... 

കാലത്തിന്‍ കുത്തൊഴുക്കിലെന്‍ സ്വപ്‌നങ്ങള്‍ മരിക്കുന്നു 
ഫലമോ, വിറയാര്‍ന്നോരെന്‍ ചുണ്ടുകള്‍ നിന്നോട് കേഴവേ ... 

പരിഹാസം നിറച്ചൊരു പുഞ്ചിരി നല്‍കി നീ പിന്തിരിഞ്ഞു 
അകലേക്ക്‌ അങ്ങ് അകലേക്ക് നടന്നകന്നു ... 

Saturday 2 March 2013

ജലാശയം


അറിഞ്ഞിരുന്നില്ല ഞാന്‍ നാളിതുവരെയും 
എന്‍ കണ്ണുകളില്‍ ഇത്രയും മിഴിനീര്‍  ഉണ്ടെന്നു.. 

അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇതൊക്കെയും
നിനക്കായ്‌ കരുതി ഞാന്‍ വെയ്ക്കുകയുമില്ലാ.. 

ഉറവ വറ്റാത്തൊരീ നീര്‍മണിമുത്തുകള്‍  
ചിതറിതെറിച്ചിതാ പാഴായി പോകവേ.. 

നിറയുന്ന ജലാശയത്തെ നോക്കി നിന്നും 
ചെറു നെടുവീര്‍പ്പിട്ടു പോയെന്റെ കണ്ണുകള്‍.. 


Friday 1 March 2013

എന്റെ വാക്കുകള്‍



നിറയുന്നൊരീ മിഴികളില്‍ കാണുന്നു ഞാന്‍
തിളച്ചു മറിയുന്നൊരു മനസ്സിന്റെ ജല്‍പ്പനം

കടന്നു പോയൊരീ വഴികളില്‍ ഒക്കെയും 
കുപ്പിച്ചില്ലിന്‍ ചെറു കഷ്ണങ്ങള്‍ കാണ്‍ക നീ  

വേദന ഇതാ എന്റെ കാലുകള്‍ താണ്ടി 
കിതപ്പോടെ നില്‍ക്കുന്നു ഹൃദയം തുറക്കുവാന്‍ 

പിന്നെയെന്‍ കണ്മുന്‍പില്‍ കാഴ്ച്ചയിതൊന്നല്ലോ 
ചോരച്ചുകപ്പാര്‍ന്ന കാലടികളും പിന്നെ 

പിടയ്ക്കുമെന്‍  ഹൃദയഭിത്തിയില്‍ നിന്നിതാ
ഇറ്റിറ്റു വീഴുന്ന  ചുടു ചോരത്തുള്ളിയും !!!


തുടര്‍ക്കഥ




ഞാന്‍ വീണ്ടും എഴുതി തുടങ്ങുകയാണ് .. എന്തിനെന്നറിയില്ല ... എത്ര നാളേക്ക് എന്നും അറിയില്ല .. അവസാന ജീവശ്വാസവും എന്നെ വിട്ടകലുന്നതിനു  മുന്‍പ് എനിക്ക് എന്തൊക്കെയോ എഴുതി തീര്‍ക്കാന്‍ ഉള്ളത് പോലെ .. എന്റെ ഭ്രാന്തമായ തോന്നലുകള്‍ മാത്രമാകാം ഇത് ... കല്ലെറിയുന്ന പോലെ വാക്കുകള്‍  മുഖത്തേക്ക് വീണപ്പോള്‍  , "നിനക്ക് ഭ്രാന്താണ് .." എന്ന് പ്രിയപ്പെട്ടവന്‍  പറഞ്ഞപ്പോള്‍, ഞാന്‍ കരഞ്ഞു.. ഹൃദയം തകര്‍ന്നു കരഞ്ഞു .. അതിനു മാത്രമേ എനിക്ക് അപ്പോള്‍ കഴിഞ്ഞുള്ളൂ ... 

ശരിയാണ് ,നീ പറഞ്ഞത് പോലെ എനിക്ക് ഭ്രാന്തു തന്നെയാണ് .. അത് കൊണ്ടായിരിക്കാം എന്റെ മനസ്സ് ചവിട്ടി അരയ്ക്കപ്പെട്ടിട്ടും , എന്റെ അഭിമാനവും കണ്ണുനീരും വില കുറഞ്ഞ ഏതോ പാഴ്വസ്തു പോലെ നീ കളിയായി എടുത്തപ്പോഴും നിന്നോട് ഞാന്‍ വീണ്ടും ഇഷ്ട്ത്തോടെ സംസാരിച്ചത്.. പലപ്പോഴും പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാനേ ഞാനും ശ്രമിച്ചിരുന്നുള്ളൂ  .. എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്റെ വാക്കുകളെ അംഗീകരിക്കുന്നു ... 

മനസ്സിന്റെ ഭ്രാന്തു ഒരിക്കലും മരിക്കുന്നില്ല.. എനിക്ക് ആരുടേയും ജീവിതത്തിന്റെ പരാജയം ആകേണ്ട, മറിച്ച് എന്റെ അവസാനം എന്നാണോ അതുവരെ ഒരു ഭ്രാന്തിയായി കഴിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... അതിനും എനിക്ക്  കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഞാനല്ലാതെ ആയിപ്പോകും .. ഒരിക്കല്‍ നിന്റെ വാക്കുകള്‍ പൊള്ളയാണ്‌ എന്ന് ഞാന്‍ പറഞ്ഞിരുന്നു ... പക്ഷെ ആ പൊള്ളയായ വാക്കുകള്‍ക്ക് ഉള്ളിലും സത്യങ്ങള്‍ ഉണ്ടെന്നു ഇന്ന് ഞാന്‍ മനസിലാക്കുന്നു .. ഓരോ നിമിഷവും എന്നെ കടന്നു പോകുന്നവരോട് ഒരു വാക്ക് , 

" മറക്കില്ല ഒരിക്കലും, ഒരു നാളും നിന്നെ 
മരണം ഒരു പക്ഷെ വേര്‍പിരിക്കുമെന്നാകിലും ! " 

പ്രിയപ്പെട്ട സരോവരമേ, എന്റെ ഹൃദയം മുറിഞ്ഞിരിക്കുകയാണ് .. അതില്‍ നിന്നും രക്തം കിനിയുന്നത് നീ കാണുന്നില്ലേ ? നിനക്ക് നോവുകള്‍ മാത്രം തരാനേ എനിക്ക് ഇപ്പോള്‍ ആകുന്നുള്ളൂ..  കഴിയുമെങ്കില്‍ എന്നോട് ക്ഷമിക്കുക ....